This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഹ്, റോബര്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഹ്, റോബര്‍ട്ട്

Koch, Robert(1843 -1910)

നോബല്‍ സമ്മാനജേതാവായ (1905) ജര്‍മന്‍ ബാക്റ്റീരിയോളജിസ്റ്റ്. ക്ഷയം, കോളറ എന്നീ രോഗങ്ങള്‍ക്കു കാരണമായ രോഗാണുക്കളെ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് കോഹ്. ജീവാണുശാസ്ത്രരംഗത്ത് വമ്പിച്ച പുരോഗതി ഉളവാക്കിയതാണ് ഈ കണ്ടെത്തലുകള്‍ (1882-83).

റോബര്‍ട്ട് കോഹ്

1843 ഡി. 11-ന് ഹാനോവറിലെ ക്ളൗസ്താലില്‍ റോബര്‍ട്ട് കോഹ് ജനിച്ചു. ഗോട്ടിങ്ഗെന്‍ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര പഠനം നടത്തി 1866-ല്‍ എം.ഡി. ബിരുദം നേടിയ കോഹ് ഫ്രാന്‍കോ-പ്രഷ്യന്‍ യുദ്ധകാലത്ത് ആര്‍മി സര്‍ജനായി സേവനമനുഷ്ഠിച്ചു. 1872-ല്‍ ഇദ്ദേഹം വോള്‍സ്റ്റൈനില്‍ ജില്ലാ മെഡിക്കല്‍ ആഫീസറായി നിയമിതനായി. ഇവിടെവച്ചാണ് കന്നുകാലികളിലെ ആന്ത്രാക്സ് രോഗത്തെക്കുറിച്ചുള്ള പഠനം തുടങ്ങിയത്.

ആന്ത്രാക്സ് രോഗം ബാധിച്ച പശുവിന്റെ രക്തം മറ്റു പശുക്കള്‍ക്ക് കുത്തിവച്ചാല്‍ രോഗം പകരുമെന്ന് കാസിമര്‍ ദാ വെയ്ലന്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചുവെങ്കിലും യഥാര്‍ഥ രോഗകാരിയെ കണ്ടെത്തിയിരുന്നില്ല. കുത്തിവച്ച രക്തത്തിലെ രോഗാണുവിനെ കണ്ടെത്താന്‍ കോഹിന് മൂന്നുകൊല്ലം പരിശ്രമിക്കേണ്ടിവന്നു. 1876-ഓടെ ആന്ത്രാക്സ് ബാസിലകളുടെ ജീവിതചക്രം മുഴുവന്‍ ഇദ്ദേഹം പഠിച്ചു. അതിഥി ശരീരത്തിനു വെളിയില്‍ അധികസമയം കഴിച്ചുകൂട്ടാന്‍ ഈ ബാക്റ്റീരിയത്തിനു സാധിക്കുകയില്ലെങ്കിലും അതിന്റെ സ്പോറങ്ങള്‍ കുറേക്കൂടി ദൃഢമാണെന്ന് കോഹ് കണ്ടെത്തി. ആരോഗ്യമുള്ള കാലിക്കൂട്ടങ്ങള്‍ക്ക് പെട്ടെന്നു രോഗം പടര്‍ന്നുപിടിക്കാന്‍ കാരണം മണ്ണില്‍ അവശേഷിക്കാറുള്ള സ്പോറങ്ങളാണെന്ന് ഇദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് രക്തത്തിലുണ്ടാകുന്ന അണുവിഷബാധ (septicemia)യെപ്പറ്റി പഠനം നടത്തുകയും ശുദ്ധമായ സംവര്‍ധകം തയ്യാറാക്കാനുള്ള സങ്കേതം വികസിപ്പിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളിലൂടെ കോഹ് അംഗീകാരം നേടുകയും ബര്‍ലിനിലെ ഇംപീരിയല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍ ഇദ്ദേഹത്തിന് നിയമനം (1880) ലഭിക്കുകയും ചെയ്തു. 'ഓയില്‍ ഇമേര്‍ഷന്‍' രീതി മൈക്രോസ്കോപ്പിലൂടെയുള്ള പഠനങ്ങള്‍ക്കായി ഉപയുക്തമാക്കുകയും മൈക്രോസ്കോപ്പിനെ പ്രതിദീപനം (illuminate) ചെയ്യാനുള്ള ഒരു സംവിധാനം ആവിഷ്കരിക്കുകയും ചെയ്തു. ബാക്റ്റീരിയാ സംബന്ധിയായ പഠനങ്ങള്‍ക്കു സുതാര്യമായ അഗാര്‍ സംവര്‍ധകമാധ്യമം വികസിപ്പിച്ചെടുക്കുക, പ്രത്യേക ചായങ്ങള്‍ (അനിലിന്‍ ചായങ്ങള്‍) ഉപയോഗിക്കുക, ബാക്റ്റീരിയയുടെ മൈക്രോഫോട്ടോഗ്രാഫുകള്‍ എടുക്കുക തുടങ്ങിയവ ഇദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. പല രോഗങ്ങള്‍ക്കും കാരണമായ ബാക്റ്റീരിയങ്ങളെ ഇദ്ദേഹം വേര്‍തിരിച്ചെടുത്തു. ഫ്റീഡ്റിഹ് ല്വേഫ്ലെര്‍, ജോര്‍ജ് ഗാഫ്കി എന്നീ പ്രഗല്ഭരായ സഹായികളോടൊപ്പം കോഹ് ചെലവിട്ട കാലം വൈദ്യശാസ്ത്ര കണ്ടെത്തലുകളുടെ സുവര്‍ണകാലഘട്ടമായി കരുതപ്പെടുന്നു. ക്ഷയരോഗം വരുത്തുന്ന റ്റുബര്‍ക്കിള്‍ ബാസിലസിനെ 1882-ല്‍ ഇദ്ദേഹം വേര്‍തിരിച്ചെടുത്തു. ചെങ്കണ്ണിനു കാരണമായ ബാക്റ്റീരിയത്തെ വേര്‍തിരിച്ചെടുത്തതും ഈ കാലത്താണ്. വിബ്രിയോ കോളറേ എന്ന കോമാ ബാസിലസ് ആണ് കോളറയ്ക്ക് കാരണമെന്നും ഇദ്ദേഹം തെളിയിച്ചു (1883).

1883-ല്‍ ഇന്ത്യയിലേക്കും ഈജിപ്തിലേക്കും അയച്ച 'കോളറാക്കമ്മിഷ'ന്റെ നേതൃത്വം റോബര്‍ട്ട് കോഹിന് ആയിരുന്നു. 1885-ല്‍ ബെര്‍ലിന്‍ സര്‍വകലാശലയില്‍ പ്രൊഫസര്‍ ആയും ഇതിന്റെ ഒരു വിഭാഗമായ ഹൈജീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും നിയമിതനായി. റ്റ്യൂബര്‍കുലിന്‍ എന്ന ഔഷധം ക്ഷയരോഗത്തിനു പ്രതിവിധിയായി കണ്ടുപിടിച്ചെന്ന് ഇദ്ദേഹം അവകാശപ്പെട്ടെങ്കിലും ഇതു വിജയപ്രദമായ ഒരു മരുന്നല്ലെന്ന് പിന്നീടുള്ള പഠനങ്ങള്‍ തെളിയിച്ചു.

1891-ല്‍ ഇദ്ദേഹം പകര്‍ച്ചവ്യാധികളെപ്പറ്റി പഠനം നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായി. 1906-ല്‍ ആഫ്രിക്കന്‍ നിദ്രാരോഗ(sleeping sickness)ത്തെക്കുറിച്ച് കോഹ് പഠനങ്ങള്‍ നടത്തുകയും ഇതിനു ഹേതുക്കളായ സൂക്ഷ്മജീവികളെ ഒരിനം ഈച്ചകള്‍ (tsetse fly) ആണ് പരത്തുന്നതെന്നു കണ്ടുപിടിക്കുകയും ചെയ്തു. രോഗപ്പകര്‍ച്ച തടയാനുള്ള ഫലപ്രദമായ നടപടികള്‍ കണ്ടുപിടിച്ചുവെന്നതും കോഹിന്റെ പ്രധാന നേട്ടങ്ങളില്‍പ്പെടുന്നു.

ബാഡെന്‍-ബാഡെനില്‍ 1910 മേയ് 27-ന് മരണമടയുന്നതുവരെ ഇദ്ദേഹം തന്റെ ഗവേഷണ പഠനങ്ങളില്‍ വ്യാപൃതനായിരുന്നു. നോ. കോളറ; ക്ഷയരോഗം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍